Skip to main content

ഫൈസ് അഹമ്മദ് ഫൈസ് ഓര്‍മ്മയായിട്ട് 25 വര്‍ഷം

പ്രണയവും വിപ്ലവവും
faiz-ahmed-faiz2












കാമുകിയെ കാത്തിരിക്കുന്നത് പോലെ ആനന്ദകരവും പ്രതീക്ഷാ നിര്‍ഭരവുമാണ് വിപ്ലവത്തെ കാത്തിരിക്കുന്നതെന്നാണ് ഫൈസ് അഹമ്മദ് ഫൈസ് പറഞ്ഞത്. വിപ്ലവം വികാരമാവുമ്പോള്‍ പ്രണയം വിപ്ലവത്തോട് ചേരുന്നു. ‘ആപ്രണയത്തെ പറ്റി എന്നോട് ചോദിക്കരുത്’ എന്ന അദ്ദേഹത്തിന്റെ കവിതയില്‍ കാമുകിയോട് തന്റെ പ്രണയത്തെക്കാള്‍ സാമൂഹിക പ്രതിബദ്ധതയെ ആശ്ലേഷിക്കാന്‍ അദ്ദേഹം പറയുന്നുണ്ട്. പക്ഷെ പ്രണയത്തെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറല്ല.

സ്വന്തം രാജ്യത്ത് പ്രവാസിയായി കഴിയേണ്ടി വന്ന കവികള്‍ അധികമുണ്ടാവില്ല. അവിഭക്ത പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച് വിഭജനാര്‍ത്ഥം പാകിസ്ഥാനിലേക്ക് കുടിയേറിയ പ്രശസ്ത ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസ് സ്വന്തം രാജ്യത്ത് എന്നും പ്രവാസിയായിരുന്നു. ഇടതുപക്ഷ ചിന്തകള്‍ക്ക് മേല്‍വിലാമില്ലാത്ത, തീവ്രമതം വേലിക്കെട്ടുകള്‍ തീര്‍ത്ത പാകിസ്ഥാനില്‍ ഫൈസ് വല്ലാതെ ഒറ്റപ്പെട്ടിരുന്നു. സുല്‍ഫിക്കര്‍ അലി ഭൂട്ടോവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് സിയാവുള്‍ ഹഖ് ഭരണം പിടിച്ചെടുത്തപ്പോള്‍ ഫൈസ് ബെയ്‌റൂത്തിലേക്ക് പ്രവാസിയായി പോയതും ഇതുകൊണ്ടാണ്.

യുവാവായിരിക്കുമ്പോള്‍ തന്നെ ഫൈസ് കമ്യണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഇംഗ്ലീഷ്,അറബി ഭാഷകളില്‍ മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള അഭിനിവേശവും അച്ചടക്കത്തിന് വഴങ്ങാത്ത സ്വാതന്ത്യബോധവും അദ്ദേഹത്തെക്കൊണ്ട് സൈനിക ജോലി രാജിവെപ്പിച്ചു.

1951ല്‍ ഇടതുപക്ഷ പ്രവര്‍ത്തകരുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഫൈസിനെ തടവിലാക്കി. ജയില്‍ ദിനങ്ങള്‍ ഫൈസിന്റെ കവിതകളെ സംപുഷ്ടമാക്കി. ‘ദസ്ത- ഇ- സബ’ ‘സ്വിന്‍ദന്‍നാല’ എന്നീ കൃതികള്‍ ഇക്കാലത്ത് എഴുതിയതാണ്. നാലു വര്‍ഷത്തെ തടവ് ജീവിതത്തിന് ശേഷം 1955ല്‍ അദ്ദേഹം മോചിതനായി.

പാകിസ്ഥാനില്‍ സിയാവുള്‍ ഹഖ് ഭരണം പിടിച്ചടക്കിയതിനെ തുടര്‍ന്ന് ബെയ്‌റൂത്തിലെത്തിയ ഫൈസ് 1982ലെ ലബനോന്‍ ഇസ്രായേല്‍ അധിനിവേശ കാലം വരെ ബെയ്‌റൂത്തിലുണ്ടായിരുന്നു. ഇക്കാലത്ത് ആഫ്രോ-ഏഷ്യന്‍ മാഗസിനായ ലോട്ടസിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു. റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഫൈസിന്റെ കവിതകള്‍ക്ക് 1962ലെ ലെനിന്‍ പുരസ്‌കാരം ലഭിച്ചു.

രാഷ്ട്രീയവും പ്രണയവും എഴുതിയ കവിയാണ് ഫൈസ്. ഇവരണ്ടിനെയും ഒരു ദ്രുവത്തിലേക്ക് കൊണ്ട് വരാന്‍ അദ്ദേഹം ശ്രമിച്ചു. ഫൈസ് രാഷ്ട്രീയത്തില്‍ നിന്ന് പ്രണയത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ നെരുദയെ ഓര്‍ക്കും. ഇരു കവികളിലും പ്രണയവും വിപ്ലവവും ഋജുരേഖാ സഞ്ചാരികളായിരുന്നു. പക്ഷെ അതാരും ഏറെ ചര്‍ച്ച ചെയ്തിട്ടുമില്ല. സാധാരണയായി ഉര്‍ദു ഗസലുകള്‍ കാമുകിയെയോ സുഹൃത്തിനെയോ ദൈവത്തെയോ ആണ് അഭിസംബോധന ചെയ്യുക. എന്നാല്‍ ഫൈസ് ഇതില്‍ വിപ്ലവത്തെകൂടി ചേര്‍ത്തു.

പല കാരണങ്ങളാലും ഫൈസിന് തന്റെ രാഷ്ട്രീയ കവിതകളില്‍ പ്രതീകങ്ങളെ ഒളിപ്പിച്ച് വെക്കേണ്ടി വന്നിട്ടുണ്ട്. ദേശത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച കവിയായിരുന്നു ഫൈസ് എന്ന് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിഭാഷകനും പ്രമുഖ ഇന്ത്യന്‍ - ഇംഗ്ലീഷ് കവിയുമായ ശിവ് കെ കുമാര്‍ എഴുതുന്നു. ഫൈസിന്റെ ആദ്യകാല കവിതകളൊക്കെ പ്രത്യയശാസ്ത്രപരമായ സ്വാധീനത്താല്‍ പിറവിയെടുത്തതാണെന്ന് ശിവ് കെ കുമാര്‍ നിരീക്ഷിക്കുന്നു.

ഭാഷയിലും ശൈലിയിലും മിര്‍സാ ഗാലിബിന്റെ പിന്‍മുറക്കാരനായി ഫൈസ് അഹമ്മദിന്റെ ഗസലുകള്‍ക്ക് ഗാലിബിന്റെ ഗസലുകളുമായി ഏറെ സാമ്യമുണ്ട്. ഗാലിബിനോടുള്ള ആരാധന തന്റെ ആദ്യ കവിതാസമാഹാരത്തിലെ ദിവാന്‍-ഇ-ഗാലിബ് എന്ന കവിതയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. മീര്‍താഖിമീര്‍ , മീര്‍ദര്‍ദ്, മീര്‍സാഗാലിബ് എന്നിവരുടെ പരമ്പരയിലാണ് ഫൈസിന്റെ സ്ഥാനം. 1984ല്‍ ലാഹോറില്‍ വെച്ചായിരുന്നു മരണം.

faiz-ahmed-faiz

Comments

Popular posts from this blog

D K Pattammal:   A musician who broke many social taboos                                                                       Nadeem    Noushad                                                                       D K Pattammal centenary confers me an opportunity to revisit the har...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...