Skip to main content







പനാഹിയുടെ അറസ്റ്റ് കേരളം അറിഞ്ഞില്ലേ ?



പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി ഇറാന്‍ ഭരണകൂടത്തിന്റെ തടവിലായിട്ട് ഇന്നേക്ക് 15 ദിനം കഴിഞ്ഞിരിക്കയാണ്. പനാഹിയുടെ മോചനമാവശ്യപ്പെട്ട് അന്താരാഷ്ട്ര പ്രക്ഷോഭം ശക്തമാണെങ്കിലും കേരളവുമായി അടുത്ത ബന്ധമുള്ള ഈ സംവിധായകന്റെ വായ മൂടിക്കെട്ടാനുള്ള ഈ നീക്കത്തെക്കുറിച്ച് ഇവിടെ ഏറെയൊന്നും ചര്‍ച്ച നടന്നിട്ടില്ല. മിക്ക മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുക പോലുമുണ്ടായില്ല.

പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇറാനിലെ അഹമ്മദി നെജാദി ഭരണകൂടം ജാഫര്‍ പനാഹിയെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 20 വര്‍ഷം സിനിമ എടുക്കുന്നതില്‍ നിന്നും വിലക്കുമുണ്ട്. മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുന്നതിലും പുറത്ത് യാത്ര ചെയ്യുന്നതിനും ഭരണകൂടം കൂച്ച് വിലങ്ങിട്ടിരിക്കയാണ്. ഇറാനിയന്‍ സിനിമയെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ അറസ്റ്റിനെ തമസ്‌കരിച്ചതാണ് ഏറെ ആശ്ചര്യകരം. കേരളത്തിലെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ നീതി നിഷേധത്തിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കലാകാരന്‍മാരെയും സാംസ്‌കാരികപ്രവര്‍ത്തകരെയും തടങ്കിലിടാനുള്ള ഭരണകൂട ഭീകരതക്കെതിരെ എന്നും പ്രതികരിക്കാറുള്ള കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇതറിയാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തു. 2007ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അധ്യക്ഷനെന്ന നിലയില്‍ മേളയിലെ സജീവ സാന്നിധ്യമായിരുന്നു ജാഫര്‍ പനാഹി. കേരളത്തില്‍ എവിടെയും പ്രതിഷേധ ശബ്ദമൊന്നും കേട്ടില്ലെങ്കിലും ഹോളിവുഡിലെ പ്രമുഖ സംവിധായകരായ മാര്‍ട്ടിന്‍ സ്‌കോര്‍സസെ, ഫ്രാന്‍സിസ് ഫോഡ് കപോള, സ്റ്റീവണ്‍ സ്പില്‍സ് ബര്‍ഗ് എന്നിവര്‍ അറസ്റ്റിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

1995ല്‍ ‘വൈറ്റ് ബലൂണ്‍’ എന്ന ആദ്യ സിനിമയിലൂടെ തന്നെ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പുരസ്‌കാരം നേടിയതോടെയാണ് ജാഫര്‍ പനാഹി ശ്രദ്ധിക്കപ്പെടുന്നത്. 2000ത്തില്‍ ‘ദി സര്‍ക്കിള്‍’ എന്ന സിനിമ വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. 2006ല്‍ ഓഫ്‌സൈഡ് ബര്‍ലിന്‍ ഫെസ്റ്റിവലില്‍ സില്‍വര്‍ ബെയര്‍ അവാര്‍ഡും നേടിയതോടെ ഇദ്ദേഹം ഏഷ്യയിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ‘ദി ക്രിംസണ്‍ ഗോള്‍ഡ്’, ‘ദി മിറര്‍’ എന്നിവയാണ് മറ്റ് സിനിമകള്‍.

ഇറാനില്‍ ചലച്ചിത്രകാരന്‍മാര്‍ക്കും സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമായല്ല. 1969ല്‍ ഡാരിഷ് മെഹര്‍ജൂയിയുടെ ദി കൗ എന്ന സിനിമയെ ഷാ ഭരണകൂടം നിരോധിച്ചിരുന്നു. തുടര്‍ന്ന് മുഹസ്സന്‍ മക്മല്‍ ബഫിന്റെ ‘ടൈം ഓഫ് ലൗ’, തഹ്മീനെ മിലാനിയുടെ ‘ദി ഹിഡണ്‍ ഹാഫ്’, ‘റ്റു വിമണ്‍’ എന്നീ ചിത്രങ്ങള്‍ക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തി. അബ്ബാസ് കിരോസ്ത്തമിയുടെയും ജാഫര്‍ പനാഹിയുടെയും മിക്ക സിനിമകള്‍ക്കും പല കാലങ്ങളിലായി വിലക്കിനെ ആഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

Comments

Popular posts from this blog

രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
സ്ലംഡോഗ് മില്ല്യെനയറില്‍ നിന്ന് ഇന്ത്യന്‍ സിനിമ പഠിക്കേണ്ട പാഠങ്ങള്‍ സ്ലംഡോഗ് മില്ല്യനയറുടെ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുതരുന്നത്. ഡാനിബോയല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും ഇന്ത്യന്‍ നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഗന്ധമുള്ള സിനിമയാക്കി ഇതിനെ മാറ്റുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ കലാകാരന്മാരെ ഉപയോഗിച്ച് ഭാവിയില്‍ വരാനിരിക്കുന്ന വിദേശ സിനിമകള്‍ക്കും തുടക്കം കുറിക്കാനുള്ള സാധ്യതകളേറെയാണ്. സ്ലംഡോഗ് മില്ല്യനയര്‍ ഇന്ത്യന്‍ ജീവിതത്തെ ചിത്രീകരിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് പുനര്‍വിചാരം നടത്തേണ്ടതുണ്ട്. 1973ല്‍ പ്രശസ്ത സംവിധായകന്‍ ഋതിക് ഘട്ടക്ക് തന്റെ ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു. “''എന്റെ അവസാനത്തെ ചിത്രമായ 'ജൂക്തി താക്കോ ഔര്...